Monday, 17 June 2013

ജനനീ നമിക്കുന്നു ഞാന്‍ ……

സൂര്യന്‍ തന്‍റെ സമയരഥത്തിലേറി കാലപ്രയാണം തുടങ്ങിയിരുന്നു. 
തൊട്ടടുത്ത അമ്പലത്തിലെ റികോർഡറിൽ  നിന്നും ഗായത്രീ മന്ത്രം ഉയര്‍ന്നു കേള്‍ക്കാം. 
കിടയ്ക്ക വിട്ടെഴുന്നേൽക്കാനാകാത്ത വിധം പുലര്‍കാല സ്വപ്‌നങ്ങള്‍ മനസ്സിനെയും കാലുകളെയും ബന്ധനത്തിലാക്കിയിരുന്നു.
 യാഥാര്‍ത്ഥ്യ ബോധമുണർന്നത് ആ വിളി കേട്ടാണ്.
"മോനെ"…

"അമ്മ" …രണ്ടക്ഷരത്തില്‍ സര്‍വവുമടങ്ങുന്ന മഹത്തായ ദൈവ സൃഷ്ടി. അവനെ സംബന്ധിച്ചിടത്തോളം എല്ലാമായിരുന്നു ആ അമ്മ . അവനു വേണ്ടി മാത്രമാണ് അവരുടെ ജീവിതം.

അച്ഛന്‍ എന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വന്നു മുഖം കാണിച്ചു പോകുന്ന ഒരു അതിഥി ആയിരുന്നു അവന്. അതുകൊണ്ടു തന്നെ അവന്‍റെ അച്ഛനും അമ്മയും കൂട്ടുകാരനും എല്ലാം അമ്മയായിരുന്നു.

എന്നും തനിക്കു താങ്ങായിരുന്നു ആ അമ്മ. വളര്‍ച്ചയുടെ പടവുകളേറി... പണമായി...  നഗരങ്ങള്‍ തോറും അലഞ്ഞു. അപ്പോഴും മകനു വേണ്ടി പ്രാര്‍ത്ഥന കൈവിടാതെ ആ അമ്മ. അതാണ് അമ്മയുടെ,സ്ത്രീയുടെ മഹത്വം. 
പണ്ടൊക്കെ പഠിക്കുന്ന കാലത്ത് പറയുമായിരുന്നു...

”ഞാന്‍ വലുതായിട്ട് ജോലി വാങ്ങും... വീട് വെയ്ക്കും... 
അപ്പൊ അമ്മേം കൂടെ കൊണ്ടോവാട്ടോ…”
ജോലിയായി ... വീടായി.. ജീവിതമായി , എന്നാല്‍ അമ്മയെ മാത്രം കൂടെ വിളിച്ചില്ല. സ്നേഹത്തോടെ ഒരു വാക്ക് പോലും പറഞ്ഞില്ല. 
 കാലത്തിന്‍റെ കുത്തൊഴുക്കില്‍ മനസ്സിനേറ്റ മുറിവുണക്കാന്‍ വീണ്ടും ആ തിരുമുന്‍പിലെത്തി...

ആ രാത്രി ഒരുപാടു കരഞ്ഞു. അമ്മേടെ ആ പഴയ കുഞ്ഞെന്ന പോലെ ഒരുമിച്ചുറങ്ങി. 
എന്നാല്‍ അമ്മ മാത്രം ഉണര്‍ന്നില്ല.
 ഇന്ന്,നവാമുകുന്ദന്റെ സവിധത്തില്‍ ഒരു പിടി അരിയും അമ്മയുടെ ചിതാഭസ്മവും ചേര്‍ത്ത് ഒഴുക്കുമ്പോള്‍ ….

ഒരുപാട് ആശിക്കുന്നു കഴിഞ്ഞ കാലത്തിലൂടെ ഒന്ന് തിരിഞ്ഞു നടക്കാനായെങ്കില്‍……

ആ അമ്മയ്ക്ക് സാധിച്ചു കൊടുക്കാനാകാതെ പോയ ഒരുപാട് ആഗ്രഹങ്ങള്‍...
 ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ഈ അമ്മയ്ക്ക് മകനായ് തന്നെ ജനിച്ചിരുന്നെങ്കില്‍…………

             

No comments:

Post a Comment