Sunday, 13 October 2013

അമ്മ

തനിച്ചായി പോയി ഞാൻ

എകാന്തമാം ഇരുൾ വീഥിയിൽ

നഷ്ടപെട്ടുപോയ ഇടനാഴികളിൽ..

മടുത്തു പോകുന്നു ഈ ജീവിതം

മടുപ്പുളവാക്കുമീ അലങ്കാരങ്ങൾ

വിഷപ്പുക തുപ്പുമീ ചിരിയിലും

വമിക്കുന്ന കാപട്യത്തിന്റെ

മൂടുപടത്തിൽ നിന്നും മുക്തി നേടാൻ

ആശിക്കുന്നു തിരിച്ചു പോകാൻ

നിൻ ചേലതുമ്പിലെ ഉണ്ണിയാവാൻ

ഏതോ ജന്മ കർമ്മ മേന്മ തൻ

പുണ്യമായ്..നിൻ ഉദരത്തിൽ

വീണ്ടുമൊന്നു പുനർജനിക്കാൻ

നിന് മടിത്തട്ടിൽ തലചായ്ക്കുമ്പോൾ

നീയെൻ കവിളിണ തഴുകുമ്പോൾ..

നുരയ്ക്കുന്ന വിഷക്കുപ്പിയിലെ ലഹരി ഞാൻ മറന്നു പോകുന്നു

ഇന്നീ അവസാന ഉരുള

നിനക്കായ്‌ ബലി അർപ്പിക്കുമ്പോൾ

ബാലികാക്കകൾ എന്റെയാത്മാവിനെ കൊത്തിപ്പെറുക്കുന്നു

നിൻ തിരി ഞാനേറ്റു വാങ്ങുന്നു..

അമ്മേ എൻ ഹൃദയത്തിലേക്ക്....


Monday, 29 July 2013

വിധി…!


നമ്മെ തമ്മില്‍ അകറ്റിയത് എന്താണ് ?

തൊട്ടടുത്തുണ്ടായിരുന്നിട്ടും കാണാന്‍ കഴിയാത്ത വിധം

 നമുക്കിടയില്‍ എന്ത് മറയാണുള്ളത്..?

കയ്യെത്തും ദൂരത്ത് വെളിച്ചമേന്തി നീയുണ്ടെങ്കിലും

 ഇരുട്ടിനെ സ്നേഹിച്ച്‌ ഞാന്‍ ..

 ഇനി.. നീയോ അതോ ഞാനോ ?

ഈ ചോദ്യം നിന്നോടല്ല

 നമ്മെ തമ്മില്‍ അകറ്റിയ വിധിയോടാണ്..

  മരണത്തിന്‍റെ മറ പറ്റി അത്

 എന്നെ നോക്കി ചിരിക്കുന്നത് എന്തിനാണ്

തിരിച്ചു കിട്ടില്ലെന്നറിഞ്ഞിട്ടും നിന്നെ

സ്നേഹിക്കുന്നതു കൊണ്ടാണോ ?

എന്നെ പരിഹസിക്കുന്നതും 

എന്‍റെ ആത്മാവിനെ ചോദ്യം ചെയ്യുന്നതും 

 വിധിയുടെ ഇഷ്ട വിനോദങ്ങളായിരുന്നു...

അല്ലായിരുന്നെങ്കില്‍ അത് നമ്മെ പിരിക്കില്ലായിരുന്നു

ഒരിക്കലും അടുക്കാത്ത വിധം

 അകറ്റുകയില്ലായിരുന്നു ..

അവസാനമായ് ഒന്നു ചോദിച്ചോട്ടെ 

“മതിയായില്ലേ നിനക്ക് ..? “












Monday, 22 July 2013

പ്രണയിനിക്കായ്..

ഇന്നാണ് ആ സുദിനം 

മനസ്സിന്‍റെ കോണില്‍ ഞാന്‍ കരുതി

വച്ചിരുന്ന സ്നേഹം മറ നീക്കി

പുറത്തു വന്നിരിക്കുന്നു..

ആരും കാണാതെ...ഞാന്‍ പോലുമറിയാതെ

എന്‍ ഹൃദയത്തില്‍ ആ പ്രണയം നാമ്പിട്ടിരുന്നു..

വെളിച്ചം കാണാതെ ഞാന്‍ കരുതി വച്ചിരുന്ന

മയില്‍‌പ്പീലി പോലെ…

എന്‍റെ പ്രണയവും..അവള്‍ക്കു വേണ്ടി..

പൌര്‍ണമിയില്‍ വിരിഞ്ഞ നിശാഗന്ധി പോല്‍..

ഇന്നെന്‍റെ സ്വപ്നത്തില്‍ അവള്‍ കടന്നു വന്നു..

സ്വപ്നമേ.. ഒരു നിമിഷത്തേക്ക്

നീ യാഥാര്‍ത്യമാകുമോ ..

എങ്കിലെന്‍ പ്രണയിനിക്കായ് ഞാന്‍ തീര്‍ക്കും

എന്‍ ഹൃദയ തന്ത്രി തന്‍ വീണാനാദം..

പലപ്പോഴായ് അവള്‍ കേള്‍ക്കാനായ് ഞാനാഗ്രഹിച്ചിരുന്ന

എന്‍ മനതാരിലെ ചാറ്റല്‍ മഴയുടെ സംഗീതം..

ഇന്നീ മഴമേഘങ്ങള്‍ അവളില്‍ വര്‍ഷിക്കുന്നത്

എന്‍റെ പ്രണയിനിക്കായ് ഞാന്‍ തീര്‍ത്ത പനിനീര്‍ പൂക്കളാണ്…

പരസ്പരം ഒരു വാക്കു പോലും പറയാതെ

എന്നുള്ളിലൊരു കോണില്‍ ഒതുങ്ങിയിരിക്കുന്ന

പ്രണയമൊരു മഴമേഘം പോലെ… പെയ്തൊഴിയാതെ…

ആ നിമിഷം സമാഗമമായി…

എന്‍ മൗനപ്രണയത്തിന്‍ കെട്ടഴിയുന്നു….

എന്‍റെ സൂര്യമുഖിക്കായ്‌ ഞാന്‍ കരുതി വച്ചിരുന്ന

സ്വപ്നതാഴ്വരയിലെ പ്രണയപുഷ്പങ്ങള്‍

ഞാന്‍ ഇന്നവള്‍ക്ക് സമ്മാനിക്കും…

അന്നുമീ മഴ എന്നോടനുഗമിക്കും

എന്‍ ഹൃദയ താളത്തിന്‍ ശ്രുതി മീട്ടാന്‍……..



Wednesday, 26 June 2013

എന്‍റെ മഴ..

അപ്പോഴും മഴ പെയ്യുന്നുണ്ടായിരുന്നു...
ഇറയത്തു വീണ മഴത്തുള്ളി എന്നോടു
യാത്ര പറയുകയാണോ..?
അതോ..! ആരുടെയോ സന്ദേശം
എന്നില്‍ എത്തിക്കുകയാണോ..?
ഒരുപാടു പറയാനുണ്ടെങ്കിലും
മൗനം തീര്‍ത്ത ചില്ലുക്കൂട്ടില്‍
ശിലാ രൂപങ്ങളായ്... ഞങ്ങളിരുവരും..
അന്ന് ഞാന്‍ എന്നില്‍ തീര്‍ത്ത
നിഴല്‍ ചിത്രങ്ങള്‍ക്ക് അവള്‍....
നിറം  നല്‍കിയിരുന്നു..
ആദ്യമായ് ഞങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍
ആ മിഴിയിണയില്‍ വിരിഞ്ഞ അതേ നിറം
കാത്തിരിപ്പിന്‍റെ മടുപ്പിനോടുവില്‍
മൗനവും വാചാലമായപ്പോള്‍
വര്‍ഷങ്ങള്‍ നീണ്ട ഈ കണ്ടുമുട്ടലിന്
മഴയും അകമ്പടി ചൊല്ലി..
അതോ..! ഞാന്‍ പറയാനഗ്രഹിച്ചതെല്ലാം
ഈ മഴമേഘങ്ങള്‍ അവളോട്‌ മൊഴിയുകയാണോ..?
എങ്കിലും ഈ മഴത്തുള്ളികള്‍
എന്നിലെ കണ്ണുനീര്‍ മറയ്ക്കുമ്പോള്‍...
അടുത്തുണ്ടെന്നു കരുതിയെങ്കിലും
ഒരു വിളിപ്പാടകലെ..പെയ്തുകൊണ്ടിരുന്നു എന്‍റെ മഴ......!!
           

Friday, 21 June 2013

മടക്കം

കാലം ഓടി അകലുന്ന നാളുകളില്‍
പതിയെ ഞാനും എന്‍റെ സ്നേഹവും
പടിയിറങ്ങേണ്ടി വരും ..
പക്ഷെ ഞാനൊന്നു ചോദിച്ചോട്ടെ
കാലത്തിനു മായ്ച്ചു കളയാന്‍
പറ്റാത്ത എവിടെയെങ്കിലും
മനസ്സിന്‍റെ ഏതെങ്കിലുമൊരു കോണില്‍
എന്‍റെ പേരും കുറിച്ചിടാമോ
മറക്കാതിരിക്കാന്‍ വേണ്ടി ...
പിന്നീടൊരിക്കല്‍ ഓര്‍ക്കുമ്പോള്‍
സുഖമുളള ഒരു നോവായി ഈ
വേര്‍പിരിയല്‍ ...
ബാലചാപല്യത്തിലെ കുസൃതികള്‍ക്കിടയില്‍
ഇതളടര്‍ന്നു പോയ താളു പോലെ
ഒരു കണ്ടുമുട്ടല്‍
അടുത്തിരുന്നപ്പോള്‍ അറിയാതെ
പോയ സ്നേഹം .. അകന്നു പോയപ്പോള്‍
അറിയേണ്ടി വരുമ്പോള്‍ ..
ഒന്നുകൂടി ആ നഷ്‌ട സ്വപ്നത്തിലേക്ക്
ചിറകടിച്ചു പറക്കാന്‍ കൊതിക്കുന്നു ഞാന്‍
നിനക്കു വേണ്ടി .. നഷ്ടപ്പെടുത്തിയ പലതിനും വേണ്ടി
ഒരു ദീര്‍ഘ നിശ്വാസം കൂടി ...
മറ്റൊന്നും നല്‍കാന്‍ എനിക്കാകില്ലല്ലോ ..


Monday, 17 June 2013

ജനനീ നമിക്കുന്നു ഞാന്‍ ……

സൂര്യന്‍ തന്‍റെ സമയരഥത്തിലേറി കാലപ്രയാണം തുടങ്ങിയിരുന്നു. 
തൊട്ടടുത്ത അമ്പലത്തിലെ റികോർഡറിൽ  നിന്നും ഗായത്രീ മന്ത്രം ഉയര്‍ന്നു കേള്‍ക്കാം. 
കിടയ്ക്ക വിട്ടെഴുന്നേൽക്കാനാകാത്ത വിധം പുലര്‍കാല സ്വപ്‌നങ്ങള്‍ മനസ്സിനെയും കാലുകളെയും ബന്ധനത്തിലാക്കിയിരുന്നു.
 യാഥാര്‍ത്ഥ്യ ബോധമുണർന്നത് ആ വിളി കേട്ടാണ്.
"മോനെ"…

"അമ്മ" …രണ്ടക്ഷരത്തില്‍ സര്‍വവുമടങ്ങുന്ന മഹത്തായ ദൈവ സൃഷ്ടി. അവനെ സംബന്ധിച്ചിടത്തോളം എല്ലാമായിരുന്നു ആ അമ്മ . അവനു വേണ്ടി മാത്രമാണ് അവരുടെ ജീവിതം.

അച്ഛന്‍ എന്നത് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം വന്നു മുഖം കാണിച്ചു പോകുന്ന ഒരു അതിഥി ആയിരുന്നു അവന്. അതുകൊണ്ടു തന്നെ അവന്‍റെ അച്ഛനും അമ്മയും കൂട്ടുകാരനും എല്ലാം അമ്മയായിരുന്നു.

എന്നും തനിക്കു താങ്ങായിരുന്നു ആ അമ്മ. വളര്‍ച്ചയുടെ പടവുകളേറി... പണമായി...  നഗരങ്ങള്‍ തോറും അലഞ്ഞു. അപ്പോഴും മകനു വേണ്ടി പ്രാര്‍ത്ഥന കൈവിടാതെ ആ അമ്മ. അതാണ് അമ്മയുടെ,സ്ത്രീയുടെ മഹത്വം. 
പണ്ടൊക്കെ പഠിക്കുന്ന കാലത്ത് പറയുമായിരുന്നു...

”ഞാന്‍ വലുതായിട്ട് ജോലി വാങ്ങും... വീട് വെയ്ക്കും... 
അപ്പൊ അമ്മേം കൂടെ കൊണ്ടോവാട്ടോ…”
ജോലിയായി ... വീടായി.. ജീവിതമായി , എന്നാല്‍ അമ്മയെ മാത്രം കൂടെ വിളിച്ചില്ല. സ്നേഹത്തോടെ ഒരു വാക്ക് പോലും പറഞ്ഞില്ല. 
 കാലത്തിന്‍റെ കുത്തൊഴുക്കില്‍ മനസ്സിനേറ്റ മുറിവുണക്കാന്‍ വീണ്ടും ആ തിരുമുന്‍പിലെത്തി...

ആ രാത്രി ഒരുപാടു കരഞ്ഞു. അമ്മേടെ ആ പഴയ കുഞ്ഞെന്ന പോലെ ഒരുമിച്ചുറങ്ങി. 
എന്നാല്‍ അമ്മ മാത്രം ഉണര്‍ന്നില്ല.
 ഇന്ന്,നവാമുകുന്ദന്റെ സവിധത്തില്‍ ഒരു പിടി അരിയും അമ്മയുടെ ചിതാഭസ്മവും ചേര്‍ത്ത് ഒഴുക്കുമ്പോള്‍ ….

ഒരുപാട് ആശിക്കുന്നു കഴിഞ്ഞ കാലത്തിലൂടെ ഒന്ന് തിരിഞ്ഞു നടക്കാനായെങ്കില്‍……

ആ അമ്മയ്ക്ക് സാധിച്ചു കൊടുക്കാനാകാതെ പോയ ഒരുപാട് ആഗ്രഹങ്ങള്‍...
 ഇനിയുമൊരു ജന്മമുണ്ടെങ്കില്‍ ഈ അമ്മയ്ക്ക് മകനായ് തന്നെ ജനിച്ചിരുന്നെങ്കില്‍…………

             

Tuesday, 11 June 2013

വിരഹം

തനിച്ചെങ്കിലും ഞാനറിയുന്നു
അവള്‍ എന്‍ ചാരെ
അകലെയാണെങ്കിലും ഞാന്‍
അറിയുന്നു അവളുടെ സ്നേഹം
ഏകാന്തതയുടെ തിരശ്ശീല നീക്കിയെത്തിയ
കണ്ണീരിനു അവളുടെ അതേ ഭാവമായിരുന്നു
പകരം വെക്കനാകാത്ത സ്നേഹം
എനിക്ക് തന്ന നീ ഇന്നെവിടെ…?
ഓര്‍മ്മകള്‍ തേരോട്ടം നടത്തുന്ന മനസിനെ
തഴുകിയെത്തിയ മഴ
എന്തൊക്കെയോ ഓര്‍മിപ്പിച്ചു കൊണ്ടേയിരുന്നു
“ആ തലോടല്‍ അവളുടെതായിരുന്നെങ്കില്‍.." 
വെറുതെയാണെങ്കിലും ഞാന്‍ സ്വപ്നം മെനയുന്നു….
ഇന്നീയൊരു നിമിഷത്തില്‍
തിരിച്ചു കിട്ടാത്ത ഓര്‍മ്മകള്‍ സമ്മാനിച്ച സുഹൃത്തേ
ഒന്നു ചോദിച്ചോട്ടെ..
“പിരിയുവനാണോ നാം സ്നേഹിച്ചത് …?”
       

Monday, 10 June 2013

ശേഷിപ്പ്...

ഇനിയും മീട്ടി കൊതി തീരാത്ത ഈണം പോലെ...
നീയൊരു വെണ്‍ മേഘമായ്...
ഒരു കാറ്റായ്...മഴയായ്...
ഒന്നാഞ്ഞു വീശാന്‍ കൊതിച്ചു കൊണ്ട്..
ഒന്നു തകര്‍ത്തു പെയ്യാന്‍ ആശിച്ച്‌..
നിനച്ചിരിക്കാതെ ഒരു നാള്‍
എന്‍ മന്ത്രണം നിലച്ചു പോകും....
എന്‍റെ സ്വപ്‌നങ്ങള്‍ സുഖമുള്ള ഒരു നോവാകും
ഈ തേങ്ങല്‍ പോലും മൗനമാവും..
എന്‍റെ സ്വപ്‌നങ്ങള്‍ ഞാന്‍ നിനക്കു നല്‍കട്ടെ
എഴുതി തീരാത്ത കത്തു പോലെ..
പാടി തീരാത്ത പാട്ടു പോലെ..
ആശിച്ചു തീരാത്ത എന്‍റെ മോഹങ്ങള്‍
നിന്നിലൂടെ ജീവിച്ചോട്ടെ...
നിന്നിലെ വെണ്‍ മേഘമായ് അതു പറന്നു നടക്കട്ടെ...
അടര്‍ന്നു വീഴുന്ന ഒരു ദളമായ് ഞാന്‍ മാറുമ്പോള്‍
എന്‍ നിദ്രയില്‍ ഒരു തുടിപ്പുണ്ടാകും..
അത് നീ കടമെടുത്തോളു..
നിന്നിലൂടെ ഞാന്‍ ജീവിച്ചോട്ടെ...
അപ്പോള്‍ ഞാന്‍ നിന്‍റെതാകും ...നിന്‍റെതു മാത്രം ...


പറയാതെ പോയത്…

“സ്നേഹം….! ” അനിര്‍വചനീയമായി തോന്നുന്ന മഹത്തായ ഒരു വികാരം .ഒരുപക്ഷെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ അനുഭൂതി.

ലൈബ്രറിയില്‍ വെച്ചാണ്‌ അന്നാദ്യമായി അവളെ കണ്ടത്. അവളുടെ നീലമിഴിയിണകളും ചന്ദനത്തിന്‍റെ നറുഗന്ധവും അവനെ ഒരുപാട് ആകര്‍ഷിച്ചു.തിരിച്ചു കിട്ടുമെന്നു പ്രതീക്ഷിക്കാതെ സമ്മാനിച്ച ആ പുഞ്ചിരി തിരിച്ചു കിട്ടിയപ്പോള്‍ മനസ്സ് ഏറെ സന്തോഷിച്ചു . ഒന്നാം വര്‍ഷത്തിനു ശേഷം പ്രസിദ്ധീകരിച്ച കോളേജ് മാഗസിനില്‍ നിന്നാണ് അവളുടെ പേരറിഞ്ഞത്.
 “ശ്രീനിധി”.
 അവനെ സംബന്ധിച്ചിടത്തോളം തന്‍റെ ജീവിതത്തിലേക്ക് അവിചാരിതമായി കടന്നു വന്ന നിധി തന്നെയായിരുന്നു അവള്‍ .പിന്നെടെപ്പോഴോ ആ പുഞ്ചിരി ഒരു സൗഹൃദത്തിനു വഴി മാറി . വാക്കുകളിലൂടെ അവര്‍ ഒരുപാടടുത്തു .

ഒരനാഥയാണെന്ന സത്യം വെളിപ്പെട്ടപ്പോഴും അവന്‍റെ വികാരത്തിനു മാറ്റമുണ്ടായിരുന്നില്ല. മനസ്സിലെപ്പോഴോ അവളോടുള്ള പ്രണയം നാമ്പിട്ടിരുന്നു.എങ്ങനെ പറയുമെന്ന ശങ്ക മാത്രം. ഒടുവില്‍ തയാറായി. ഇനി പറയാതെ വയ്യ .മുന്‍പൊരിക്കലും കണ്ടിട്ടില്ലാത്ത ഭയം കണ്ടപ്പോള്‍ അവളും ഒന്ന് ശങ്കിച്ചു.

എനിക്കൊരു കാര്യം പറയാനുണ്ടെന്നു പറഞ്ഞു അവള്‍ തന്നെ മുന്‍കയ്യെടുത്തു.ഒരു നിമിഷത്തേയ്ക്ക് അവനുമതൊരു ആശ്വാസമായി . ഞാന്‍ കേള്‍ക്കാന്‍ കൊതിച്ചത് അവളിതാ പറയാന്‍ പോകുന്നു .അവന്‍റെ മനസ്സ് ആഹ്ലാദമറിഞ്ഞു.

“എന്‍റെ വിവാഹമാണ്”. ശ്രീനിധി പറഞ്ഞു. എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു കാര്യം ഞാന്‍ ആദ്യം അറിയിക്കുന്നത് നിന്നെ തന്നെയാവട്ടെ .” ഒരു നിമിഷത്തേയ്ക്ക് അവന്‍റെ ഉള്ളൊന്നു പിടഞ്ഞു . താന്‍ മനസ്സിലിട്ടു താലോലിച്ചത് അവളോട്‌ തുറന്നു പറയാന്‍ അവന്‍റെ നാക്ക് പൊങ്ങിയില്ല . നുറുങ്ങുന്ന വേദനയോടെ അവന്‍ ചോദിച്ചു .
 “വരന്‍ ” ?
 “എന്‍റെ സ്പോണ്‍ സറുടെ മകനാണ്
 “രാഹുല്‍ “.
വിവാഹ ദിവസം അങ്ങനെയൊരു ചടങ്ങിനു സാക്ഷിയാവാന്‍ അവനു കഴിയുമായിരുന്നില്ല. എന്നാലും തന്‍റെ പ്രണയിനിയ്ക്ക് വിങ്ങുന്ന മനസ്സോടെ അവന്‍ ആശംസയേകി.
 ” ദീര്‍ഘ സുമംഗലി ഭവ:
 “പറയാന്‍ വെച്ചത് മാത്രം ബാക്കിയായി. ഉള്ളില്‍ ഒരു നെരിപ്പോടു പോലെ ….!
                         

Friday, 7 June 2013

ഋതുഭേദങ്ങള്‍..



നീ ഓര്‍ക്കുന്നില്ലേ..
രാജമല്ലികള്‍ കൊഴിഞ്ഞ വീഥിയിലൂടെ
നാം നടന്നു നീങ്ങിയത്..
അന്നു നിനക്ക് കേള്‍ക്കാമായിരുന്നോ..
സിത്താറില്‍ നിന്നുമൊഴുകിയ ആ സംഗീതം..
മറ്റാര്‍ക്കോ വേണ്ടി ബാക്കി വച്ച ആ ഈണം
നാം കടമെടുത്തില്ലേ..എനിക്കായ് നീ അതു മീട്ടിയില്ലേ..
എന്നുള്‍പ്പൂവില്‍ നീയുണര്‍ത്തിയ ആ സംഗീതം
ഇന്നുമുണ്ട്..നിന്‍റെ തിരിച്ചു വരവിനായ്...
ആ സംഗീതം ഒന്നുകൂടി കാതോര്‍ക്കാന്‍
ഞാന്‍ കാത്തിരിക്കുന്നു..
മഴ കാത്തു കരയുന്ന വേഴാമ്പലിനെ പോലെ...
നീ ആഗ്രഹിക്കുന്നില്ലേ..നഷ്ടപെട്ട ചിന്തകളെ ഉണര്‍ത്തി
നഷ്ടപ്പെടുത്തിയ മോഹങ്ങളിലൂടെ കൈകോര്‍ത്തു നടക്കാന്‍..
ഞാനിന്നീ ജനലഴിയിലൂടെ പുറത്തേക്കു നോക്കുമ്പോള്‍...
നാം ഒരുമിച്ചു കണ്ട സ്വപ്‌നങ്ങള്‍
ഋതുഭേദങ്ങള്‍ പോലെ കടന്നുപോകുന്നു..
ഈ ശിശിര കാലം ഇലപൊഴിച്ചു കടന്നു പോകുന്നത്
മറ്റൊരു വസന്തത്തിനു വേണ്ടിയല്ലേ..
അന്നു നാം വീണ്ടും കേള്‍ക്കും ആ സംഗീതം..
നാം നഷ്ടപ്പെടുത്തിയ സ്വപ്‌നങ്ങള്‍ വീണ്ടെടുക്കാന്‍
നമുക്ക് തിരിച്ചു പോകാം ഇന്നലെയിലേക്ക്..

 

ഈ വഴിത്താരയിൽ ...



കാലം നല്കുന്ന മുറിവുകൾ, എത്ര വേദന നിറഞ്ഞതാണെങ്കിലും, നാം നമ്മിലേക്കു തന്നെ ഒതുക്കി വെയ്ക്കും...!!    
              
സ്നേഹം നല്കാതെ അകന്നു പോയ അമ്മയും..പിതൃത്വം എന്ന
വാക്ക് അർത്ഥശൂന്യമാക്കിയ അച്ഛനും പ്രണയം നടിച്ച പ്രണയിനിയും, തന്നെ നോക്കി ആർത്തു ചിരിച്ച സമൂഹവുമെല്ലാം അയാളെ മുറിവേൽപ്പിച്ച യാഥാർഥ്യങ്ങളായിരുന്നു...

മായ്ച്ചു കളഞ്ഞൊരു ഭൂതകാലമായിരുന്നു അത്. വിരഹവും വേദനയുമില്ലാതെ ജീവിത നൗക തുഴയുവാൻ പക്ഷെ പിന്നെയും  പരാജയങ്ങൾ ഒരുപാട് അയാൾക്കു നേരിടേണ്ടി വന്നു.

   പ്രിയയുടെ കാര്യത്തിലും അതു തന്നെയാണ് സംഭവിച്ചത്. 

"പ്രിയ", ജീവിതം എന്തെന്നറിയും മുന്നെ, തന്നെയും മകളെയും തനിച്ചാക്കി നിറങ്ങൾ നഷ്ടപ്പെട്ട ലോകത്തേയ്ക്ക് യാത്രയായ തന്റെ ജീവിത സഖി.

      ചിന്തകളിൽ നിന്നുണർന്നത് ആ ചോദ്യം കേട്ടാണ്. "എന്തിനാ അച്ഛാ നമ്മളിവിടെ വന്നിരിക്കണേ " ? റീജിയണൽ കാൻസർ സെൻറ്ററിന്റെ വരാന്തയിൽ ബയോപ്സി റിസൾട്ട്‌ കാത്തിരിക്കുകയാണെന്നു പറഞ്ഞാൽ ഒരുപക്ഷെ ആ നാലു വയസ്സുകാരിയ്ക്ക് മനസ്സിലാവില്ല ! "അച്ഛന് കാൻസർ ഉണ്ടോന്നു അറിയാനാ നമ്മളിവിടെ വന്നതെന്നു പറഞ്ഞാൽ ചിലപ്പോൾ അവൾ മനസ്സിലാക്കും, "അമ്മയ്ക്കുണ്ടായിരുന്ന അസുഖം " പക്ഷെ അയാൾ ഒന്നും പറഞ്ഞില്ല.

           അയാൾ അപ്പോൾ മനസ്സിൽ പ്രിയ മൂന്നു വർഷങ്ങൾക്കു മുൻപ് പറഞ്ഞതോർക്കുകയായിരുന്നു.

    "കാൻസർ എന്ന മഹാരോഗത്തിന് ഇത്രത്തോളം വേദനയുണ്ടെന്ന് ഞാനറിഞ്ഞില്ല. സത്യത്തിൽ പ്രിയപ്പെട്ടവരെ പിരിയേണ്ടി വരുമെന്ന വാസ്തവമാണ് കാൻസറിന്റെ സഹിക്കാനാവാത്ത വേദന.

   പക്ഷെ അന്നവൾക്ക് ഈ വാക്കുകൾ കരഞ്ഞു കൊണ്ടു പറഞ്ഞ് കുഞ്ഞിനെ എല്പ്പിക്കാൻ എന്റെ കൈകളുണ്ടായിരുന്നു. പക്ഷെ  ഇന്നെനിയ്ക്കോ ? അയാൾ മകളെ ചേർത്തു പിടിച്ചു.

  പേരറിയാത്ത ഒരുപാടു ടെസ്റ്റുകൾക്കു വിധേയമായി, എല്ലു നുറുങ്ങുന്ന വേദന സഹിച്ചപ്പോഴും അയാൾ പക്ഷെ കരഞ്ഞില്ല. പ്രിയ മരിച്ച  ദിവസം പ്രതിജ്ഞ എടുത്തതാണ്. വേദനിപ്പിക്കാനായി മാത്രം ജീവിപ്പിക്കുന്ന ദൈവത്തിനു മുന്നിൽ ഇനി കരയില്ലെന്ന് !

   നഴ്സിന്റെ അടുത്ത വിളി അയാൾക്ക് ഉള്ളതായിരുന്നു. മകളെയും കൂട്ടി അയാൾ ഡോക്ടറുടെ മുറിയിലേക്കു നടന്നു. 

  " വരൂ... ഇനിയെനിക്ക് റിസൾട്ട്‌ സന്തോഷത്തോടെ പറയാം...നിങ്ങൾക്ക്  കാൻസർ ഇല്ല ! ഒരുപാടു  വേദന തന്നു, ശരീരത്തിനും മനസ്സിനും ല്ലേ ? ഇതൊക്കെ ഈശ്വരനിശ്ചയമായിരുന്നിരിക്കാം. ഇനി ഇവിടേയ്ക്കു വരാനുള്ള നിർഭാഗ്യം ഉണ്ടാവാതിരിക്കട്ടെ "

ഡോക്ടറുടെ വാക്കുകൾ കേട്ടപ്പോൾ  അയാൾക്ക് കരയാതിരിക്കാനായില്ല....ശേഷം ദീർഘമായി ഒന്നു നിശ്വസിച്ചു. ജീവൻ തിരിച്ചു കിട്ടിയതിന്റെ നിശ്വാസം..ലോകം കീഴടക്കിയ സന്തോഷം..

മുറിയിൽ നിന്നു പുറത്തു കടന്നപ്പോൾ തന്നെ നോക്കി പുഞ്ചിരിക്കുന്ന ഒരു പരിചിത മുഖം. മുടിയും പുരികവുമെല്ലാം റേഡിയേഷൻ കൊഴിച്ചു കളഞ്ഞെങ്കിലും പ്രണയം നടിച്ച പ്രണയിനിയെ അയാൾ തിരിച്ചറിഞ്ഞു. 

"സ്വാതി"

"എന്താ ഇവിടെ"  എന്ന ചോദ്യം പ്രസക്തമായിരുന്നില്ല. മരണത്തോട് മല്ലിടുന്നവർ മാത്രമേ ആ നാലു ചുവരുകൾക്കുള്ളിൽ തെല്ല് ആശ്വാസം തേടി വരാറുള്ളൂ..അവളടക്കം.

"തന്റെ ഭാര്യ ?" സ്വാതി മകളെ നോക്കികൊണ്ട് ചോദിച്ചു.
"നിന്റെ അസുഖം തന്നെ ആയിരുന്നു അവൾക്കും, പക്ഷെ മരണത്തിനു പെട്ടെന്നു പിടി കൊടുത്തു. മൂന്നു വർഷമായി മരിച്ചിട്ട് ! "

"നിന്റെ ഭർത്താവ് ?"
ഉത്തരത്തിനായി പരതുന്ന അവളുടെ മുഖം കണ്ടപ്പോഴേ മനസ്സിലായി ഓർക്കാനിഷ്ടപ്പെടാത്ത ഒന്നാണ് അതെന്ന്.

"ഈ അസുഖം എനിക്കു സമ്മാനിച്ചത് ഒരു തിരിച്ചറിവു കൂടിയായിരുന്നു. ഈ ഭൂമിയിൽ നിങ്ങൾ സ്നേഹിച്ച പോലെ  വേറാരും എന്നെ സ്നേഹിച്ചിട്ടില്ലെന്ന് ! പിടയുന്ന വേദനയ്ക്കിടയിലും എന്നെ ചേർത്തു പിടിക്കേണ്ട ആൾ ഡിവോഴ്സ് എന്ന സഹിക്കാനാവാത്ത വേദന കൂടി സമ്മാനിച്ചു."

കുറെ വർഷങ്ങൾക്കപ്പുറം പ്രണയനഷ്ടമെന്തെന്നറിയിച്ച അതേ ശബ്ദം. പക്ഷെ ഇന്ന് ഒരു മാപ്പു പറച്ചിലിനുമുപരി നേരിയ ഒരു പ്രതീക്ഷയുടെ കണികയാണ് അവിടെ നിഴലിച്ചത്
.
"എല്ലാം നിങ്ങളോട് ചെയ്തതിന് ഈശ്വരൻ തന്നതാവും..അങ്ങനെ തന്നെ ഞാൻ വിശ്വസിക്കുന്നു. "

"അതിനു പക്ഷെ, ഒരിക്കലും മനസ്സുകൊണ്ടു പോലും ശപിച്ചിട്ടില്ല സ്വാതി "

തന്റെ വാക്കുകൾ ആ മുഖത്തുണ്ടാക്കിയ ഭാവ മാറ്റം അയാൾ ശ്രദ്ധിച്ചു. കണ്ണുകളിൽ ഒരു നേരിയ തിളക്കം.

"അപ്പോൾ എന്നോടിപ്പോഴും ആ സ്നേഹം ?"

അയാൾ ഒന്നു മന്ദഹസിച്ചു
"നമുക്കിനിയും കാണാം " ഇത്ര മാത്രം പറഞ്ഞ് അയാൾ തിരിഞ്ഞു നടന്നു. തന്റെ മകൾ സ്വാതിയെ തിരിഞ്ഞു നോക്കുന്നത് അപ്പോഴാണ്‌ അയാൾ കണ്ടത്. അവർ പരസ്പരം പുഞ്ചിരി കൈമാറി.


 വിധി നല്കിയ കടുത്ത വേദനകൾക്ക്, കാലം തന്നെ മരുന്നും കരുതി വെച്ചിട്ടുണ്ടാവും. ഒരു നിമിത്തമായി കാൻസറും !!



നിഴലിനെ സ്നേഹിച്ചവൾ...


മറക്കാൻ ശ്രമിച്ച ഏടുകളെല്ലാം 
വീണ്ടും ചികഞ്ഞെടുക്കുമ്പോൾ 
മനസ്സേ ഒന്നു ചോദിച്ചോട്ടെ 
നീയും കാലമെന്നിൽ എല്പ്പിച്ച 
മുറിവുകളെല്ലാം കുത്തി നോവിച്ച് 
രസം കണ്ടെത്തുകയാണോ?
അണഞ്ഞു പോയ ഈ നാളത്തിന് 
ഇനി പ്രതീക്ഷയ്ക്ക് വകയില്ലെന്നാണോ?
വിധിയുടെ നിയമ പുസ്തകത്തിൽ 
എനിക്കുള്ള ശിക്ഷ...
നിന്നെ പഴിക്കാൻ ഞാൻ തയ്യാറല്ല
കാരണം, ഞാനറിഞ്ഞില്ല എന്നെ മറന്ന് 
ഞാൻ സ്നേഹിച്ചത് എന്റെ നിഴലിനെ മാത്രമായിരുന്നെന്ന് ....
മുഖമില്ലാത്ത നിന്നെ എന്റെ 
പ്രാണനിലേക്ക് ചേർക്കുമ്പോൾ 
ഞാൻ അറിഞ്ഞിരുന്നില്ല,നീ 
വെറും ഞാനായിരുന്നുവെന്ന് 
ഇന്നീ ജനലഴികൾക്കപ്പുറം 
മഴ തകർത്തു പെയ്യുന്നു, എന്നിലേയ്ക്ക്...നീയായ്‌ ..
വരൂ..ഇനി നമുക്ക് ഒരുമിച്ചു പെയ്യാം ..
മറക്കാം..കരഞ്ഞു തീർത്ത രാവുകളെ...

Thursday, 6 June 2013

തിരികെ..



"അല്ല ! ഞാനെന്തേ ഇങ്ങനെയായത് ?! ഭ്രാന്താശുപത്രിയിൽ തന്റെ സെല്ലിലിരുന്ന് അവൾ പിറുപിറുത്തു. "എനിക്ക് ഒരു അസുഖവുമില്ല്യല്ലോ.. പിന്നെന്തിനാ ന്നെ ഇവിടെ കൊണ്ടു വിട്ട് എല്ലാരും പോയെ ? എത്ര സങ്കടണ്ട്..അമ്മേം അച്ഛനേം എട്ടനേം ഒക്കെ എന്നാ ഇനി ഒന്ന് കാണാ...
മാൻ മിഴിയെന്നു പലരും പുകഴ്ത്തിയിരുന്ന ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീണു. നീലിമ, സകല സൗഭാഗ്യങ്ങളോടും കൂടി അല്ലലെന്താണെന്നറിയാതെ ജീവിച്ചവൾ..! ഇന്നീ ഭ്രാന്താശുപത്രിയുടെ ഇരുണ്ട ഇടനാഴിയിൽ...
"ആർക്ക് എപ്പഴാ എന്താ ന്നു പറയാൻ പറ്റില്ലല്ലോ... കണ്ടാ ഒരു കൊഴപ്പൂല്യാത്ത കുട്ടിയായിരുന്നു. ഇനിപ്പോ പറഞ്ഞിട്ടെന്താ" നാലാളു കൂടുമ്പോഴത്തെ സ്ഥിരം സംസാര വിഷയമായിരുന്നു നീലിമ. "ഒരു കൊഴപ്പൂല്ല്യാത്ത ന്നെ ഇവിടെ പൂട്ടിയിടാൻ ഇവരാരാ ? നിയ്ക്കു പോണം... പോവാ ഞാൻ... ന്റെ അമ്മേം അച്ഛനേം കാണണം,ഏട്ടന്റെ അനിയത്തി ആയിട്ട് ജീവിക്കണം.. ആരും കാണാതെ ആ വലിയ ഗേറ്റ് ചാടി കടക്കുമ്പോഴും അവളുടെ മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. പുരോഗമനം വാക്കുകളിൽ മാത്രമല്ലായിരുന്നു, പണ്ടത്തെ നാട്ടുവഴികളൊക്കെ ഏറെ മാറിപ്പോയിരിക്കുന്നു.. ചീറി പാഞ്ഞു പോകുന്ന വണ്ടികൾക്കിടയിലൂടെ ശ്രദ്ധയോടെ അവളോടി.. എങ്ങനെ വീട്ടിലെത്തുമെന്നു ഒരു നിശ്ചയവുമില്ല. " കൈയ്യിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ബസ്സിലെങ്കിലും പോവായിരുന്നു.. ഒരുപാട് ദൂരണ്ട്... പറഞ്ഞിട്ടെന്താ നടക്കന്നെ.!"
ദാഹിച്ചിട്ടു വയ്യ.. കടകളിൽ മിനെറൽ വാട്ടറും കോളയും തൂങ്ങി കിടക്കുന്നു ! നോക്കാനല്ലാതെ വേറെന്തു നിവൃത്തി. അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു.
തൊട്ടുമുന്നിൽ ഒരു കൊച്ചു കുട്ടി.. "ചേച്ചീ വല്ലതും തരണേ.. വിശന്നിട്ടാ ചേച്ചീ " അവന്റെ ദു:ഖം അവളറിഞ്ഞു, അവൾ അവനെത്തന്നെ നോക്കി, ഉന്തിയ വയറും, പാറുന്ന മുടിയും, കീറിപ്പറഞ്ഞ കുപ്പായവും.... ആ രൂപം കരളലിയിക്കുന്നതായിരുന്നു.
പിന്നിൽ നിന്നും ചീറിപ്പാഞ്ഞു വന്ന ലോറി അവൾ ശ്രദ്ധിച്ചില്ല ! പടിഞ്ഞാറേ ചക്രവാളത്തിൽ കുങ്കുമ നിറം പടർന്നു.
ദൂരെ അച്ഛനും അമ്മയ്ക്കും മകളെ നഷ്ടപ്പെടുകയായിരുന്നു, എട്ടന് തന്റെ കുഞ്ഞു പെങ്ങളേയും....!
"അല്ല ! ഞാനെന്തേ ഇങ്ങനെയായത് ?! ഭ്രാന്താശുപത്രിയിൽ തന്റെ സെല്ലിലിരുന്ന് അവൾ പിറുപിറുത്തു. "എനിക്ക് ഒരു അസുഖവുമില്ല്യല്ലോ.. പിന്നെന്തിനാ ന്നെ ഇവിടെ കൊണ്ടു വിട്ട് എല്ലാരും പോയെ ? എത്ര സങ്കടണ്ട്..അമ്മേം അച്ഛനേം എട്ടനേം ഒക്കെ എന്നാ ഇനി ഒന്ന് കാണാ...
മാൻ മിഴിയെന്നു പലരും പുകഴ്ത്തിയിരുന്ന ആ കണ്ണുകളിൽ നിന്നും കണ്ണുനീർ ഇറ്റിറ്റു വീണു. നീലിമ, സകല സൗഭാഗ്യങ്ങളോടും കൂടി അല്ലലെന്താണെന്നറിയാതെ ജീവിച്ചവൾ..! ഇന്നീ ഭ്രാന്താശുപത്രിയുടെ ഇരുണ്ട ഇടനാഴിയിൽ...
"ആർക്ക് എപ്പഴാ എന്താ ന്നു പറയാൻ പറ്റില്ലല്ലോ... കണ്ടാ ഒരു കൊഴപ്പൂല്യാത്ത കുട്ടിയായിരുന്നു. ഇനിപ്പോ പറഞ്ഞിട്ടെന്താ" നാലാളു കൂടുമ്പോഴത്തെ സ്ഥിരം സംസാര വിഷയമായിരുന്നു നീലിമ. "ഒരു കൊഴപ്പൂല്ല്യാത്ത ന്നെ ഇവിടെ പൂട്ടിയിടാൻ ഇവരാരാ ? നിയ്ക്കു പോണം... പോവാ ഞാൻ... ന്റെ അമ്മേം അച്ഛനേം കാണണം,ഏട്ടന്റെ അനിയത്തി ആയിട്ട് ജീവിക്കണം.. ആരും കാണാതെ ആ വലിയ ഗേറ്റ് ചാടി കടക്കുമ്പോഴും അവളുടെ മനസ്സിൽ ഈയൊരു ചിന്ത മാത്രമായിരുന്നു. പുരോഗമനം വാക്കുകളിൽ മാത്രമല്ലായിരുന്നു, പണ്ടത്തെ നാട്ടുവഴികളൊക്കെ ഏറെ മാറിപ്പോയിരിക്കുന്നു.. ചീറി പാഞ്ഞു പോകുന്ന വണ്ടികൾക്കിടയിലൂടെ ശ്രദ്ധയോടെ അവളോടി.. എങ്ങനെ വീട്ടിലെത്തുമെന്നു ഒരു നിശ്ചയവുമില്ല. " കൈയ്യിൽ പൈസ ഉണ്ടായിരുന്നെങ്കിൽ ബസ്സിലെങ്കിലും പോവായിരുന്നു.. ഒരുപാട് ദൂരണ്ട്... പറഞ്ഞിട്ടെന്താ നടക്കന്നെ.!"
ദാഹിച്ചിട്ടു വയ്യ.. കടകളിൽ മിനെറൽ വാട്ടറും കോളയും തൂങ്ങി കിടക്കുന്നു ! നോക്കാനല്ലാതെ വേറെന്തു നിവൃത്തി. അവളിൽ നിന്നൊരു നെടുവീർപ്പുയർന്നു.
തൊട്ടുമുന്നിൽ ഒരു കൊച്ചു കുട്ടി.. "ചേച്ചീ വല്ലതും തരണേ.. വിശന്നിട്ടാ ചേച്ചീ " അവന്റെ ദു:ഖം അവളറിഞ്ഞു, അവൾ അവനെത്തന്നെ നോക്കി, ഉന്തിയ വയറും, പാറുന്ന മുടിയും, കീറിപ്പറഞ്ഞ കുപ്പായവും.... ആ രൂപം കരളലിയിക്കുന്നതായിരുന്നു.
പിന്നിൽ നിന്നും ചീറിപ്പാഞ്ഞു വന്ന ലോറി അവൾ ശ്രദ്ധിച്ചില്ല ! പടിഞ്ഞാറേ ചക്രവാളത്തിൽ കുങ്കുമ നിറം പടർന്നു.
ദൂരെ അച്ഛനും അമ്മയ്ക്കും മകളെ നഷ്ടപ്പെടുകയായിരുന്നു, എട്ടന് തന്റെ കുഞ്ഞു പെങ്ങളേയും....!



Wednesday, 5 June 2013

ഒരു യാത്രയ്ക്കിടയില്‍...



ഈ കഥയ്ക്കും കഥാപാത്രങ്ങള്‍ക്കും ജീവിച്ചിരിക്കുന്നവരോ മരിച്ചു പോയവരോ ആയി എന്തെങ്കിലും സാദൃശ്യം തോന്നിയാല്‍ അത് സ്വാഭാവികം മാത്രം.
എന്‍റെ ജീവിതത്തില്‍ നിന്നും അടര്‍ത്തിയെടുത്ത ഒരേട്‌..പ്രായം കൃത്യമായി ഓര്‍മയില്ല .മുന്‍കൂട്ടി തീരുമാനിക്കാതെയാണ് ഞാന്‍ ആ യാത്രയ്ക്ക് പുറപ്പെട്ടത്.അച്ഛനും അമ്മച്ചനും ഒപ്പം എറണാകുളത്തേയ്ക്ക്…യാത്രോദ്ദേശ്യം അമ്മച്ചന്‍റെ രണ്ടാമത്തെ കീമോ തെറാപ്പി .അന്ന് അതിനൊക്കെ എത്ര പ്രാധാന്യമുണ്ടെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. എന്താണ് കീമോ തെറാപ്പി എന്ന് പോലും എനിക്കന്നു അറിഞ്ഞിരുന്നില്ല . സത്യം അറിയുന്നവര്‍ക്ക് അത് എല്ലാമായിരുന്നു. അന്ന് രാവിലെ “പോരുന്നോ” എന്ന് അമ്മച്ചന്‍ തന്നെയാണ് ചോദിച്ചത്. സ്കൂളില്‍ പോണ്ടല്ലോ ,വേഗം പോകാനൊരുങ്ങി. അന്നാദ്യമായി അമ്മയില്ലാതെ ,അച്ഛനും അമ്മച്ചനും ഒപ്പം ഒരു യാത്ര. കുറ്റിപ്പുറത്ത്‌ നിന്ന് വണ്ടി കയറി.”നിസാമുദീന്‍ എറണാകുളം മംഗള എക്സ്പ്രസ്സ്‌ ” സാമാന്യം തിരക്കുണ്ടായിരുന്നു വണ്ടിയില്‍ .ജനാലയ്ക്കരികില്‍ പോയിട്ട് കാലു കുത്താന്‍ പോലും സ്ഥലമില്ലയിരുന്നു.എങ്കിലും എങ്ങനെയോ ഞാന്‍ ഇരുന്നു ഒരു മുത്തശ്ശന്‍റെ അടുത്ത്. എന്നെ ചേര്‍ത്ത് പിടിച്ച് അദ്ദേഹം അടുത്തിരുത്തി. ഞാന്‍ പരിചയക്കുറവു കൊണ്ട് അച്ഛനെ പരതി.”അവിടെ ഇരുന്നോളു” എന്ന ആംഗ്യം കണ്ടപ്പോള്‍ ഒരു പരിധി വരെ ആശ്വാസമായി.
“മോള്‍ക്കെന്താ സ്കൂളില്ലേ ഇന്ന് ? എങ്ങടാ പോണേ ?” ഒരു കൊച്ചു മകളോടെന്ന പോലെ അദ്ദേഹം ചോദിച്ചു. “സ്കൂളൊക്കെ ണ്ട് എറണാകുളത്തെയ്ക്കാ പോണേ “ഞാന്‍ പറഞ്ഞു .സ്കൂളില്‍ പോവാതെ കറങ്ങുന്നത് കണ്ടപ്പോഴേ ആ മുത്തശ്ശന് എന്‍റെ മടി എന്ന അസുഖത്തെ പറ്റി ബോധ്യമായി കാണും.
ആലുവ പുഴയ്ക്കു മുകളിലൂടെ വണ്ടി പോകുന്നതൊക്കെ കൗതുകത്തോടെ നോക്കി കാണുന്ന എനിക്ക് ഒരുപാട് പാട്ടുകളും കഥകളുമൊക്കെ ആ മുത്തശ്ശനിലൂടെ കേള്‍ക്കാന്‍ പറ്റി.
എന്നാല്‍ ഞാനോ ? അദ്ദേഹത്തിന്‍റെ പേരു പോലും ചോദിച്ചില്ല…ഇന്ന് കുറെ വര്‍ഷങ്ങള്‍ക്കു ശേഷം ആ മുത്തശ്ശന്‍റെ മുഖം ഓര്‍മയില്‍ വന്നത് നിമിത്തം മാത്രമാകാം. ഇന്ന് അദ്ദേഹം ജീവിച്ചിരിപ്പുണ്ടാകുമോ, അറിയില്ല എനിക്ക് …എങ്കിലും ഓരോ ആള്‍ക്കൂട്ടത്തിനിടയിലും ഞാന്‍ പോലുമറിയാതെ ഞാന്‍ തിരയുന്ന ഒരു മുഖം അദ്ദേഹത്തിന്‍റെ താണ്…എന്തെന്നാല്‍ ,കുറഞ്ഞ സമയത്തിനുള്ളില്‍ ആ വ്യക്തിത്വം ഒരുപാട് എന്നെ സ്വാധീനിച്ചു. അതിന്‍റെ കാരണവും അവ്യക്തമായി ശേഷിക്കുന്നു …